ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്തകൾ പരമ്പരയായി പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയ്ക്ക് ആശ്വാസം. ഇദ്ദേഹത്തിനെതിരേ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽനിന്നു സുപ്രീംകോടതി താത്കാലിക സംരക്ഷണം നൽകി.
വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരനു നൽകാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
എഫ്ഐആർ റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി സെപ്റ്റംബർ ഏഴിലേക്കു മാറ്റി.
സംസ്ഥാനത്തെ അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാരനടപടിയായാണ് പോലീസ് വ്യാജ കേസ് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ്ഐആറിന്റെ പകർപ്പ് നൽകാൻ വിസമ്മതിച്ച പോലീസ്, സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പ്രാദേശിക വ്യാപാരികളെ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്.